June 15, 2025
ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ നിരീക്ഷണ ശൃംഖല അടച്ചുപൂട്ടുന്നു. ഇനി പ്രവർത്തനം കേന്ദ്ര സർക്കാർ ഏറ്റെടുക്കും

ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ നിരീക്ഷണ ശൃംഖല അടച്ചുപൂട്ടുന്നു. ഇനി പ്രവർത്തനം കേന്ദ്ര സർക്കാർ ഏറ്റെടുക്കും

എം. എസ്. സനിൽ കുമാർ/ബി.ടി. അനിൽ കുമാർ

തിരുവനന്തപുരം: ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ നിരീക്ഷണ സംവിധാനം അടച്ചു പൂട്ടുന്നു. അഞ്ചാംപനി, പോളിയോ തുടങ്ങിയ രോഗങ്ങൾ തടയുന്നതിൽ നിർണ്ണായ പങ്കുവഹിക്കുന്ന ഈ ആരോഗ്യ ശൃംഖല അടച്ചുപൂട്ടുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും.
800 ഓളം ആരോഗ്യ പ്രവർത്തകരുടെയും അനുബന്ധ ജീവനക്കാരുടെയും ഉപജീവനത്തെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ ദേശീയ പൊതുജനാരോഗ്യ സഹായ ശ്യംഖലയിൽ (NPSN)പ്രവർത്തിക്കുന്ന ഡോക്ടർമാർ പറയുന്നു.
കേന്ദ്ര സർക്കാരിന്റെ രോഗപ്രതിരോധ പദ്ധതികളുടെ നിർവ്വഹണത്തിലും അഞ്ചാം പനി,റുബെല്ല, ഡിഫ്ത്തീരിയ, നവജാതശിശുക്കൾക്കുണ്ടാവുന്ന ടെറ്റനസ് എന്നിവയുടെ നിരീക്ഷണത്തിലും NPSN, 1999 മുതൽ ഗണ്യമായ പിന്തുണയാണ് നൽകി വരുന്നത്.

കഴിഞ്ഞ ഏപ്രിൽ 1 മുതലാണ് NPSN പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങിയത്. 200 ഓളം ഓഫീസുകൾ ഏതു നിമിഷവും അടച്ചുപൂട്ടുമെന്ന സാഹചര്യത്തിലാണ്.
മുന്നറിയിപ്പുകളേതുമില്ലാതെയുള്ള അടച്ചുപൂട്ടൽ കാരണം തൊഴിൽ നഷ്ടമാവുന്നവർക്ക് ലോകാരോഗ്യസംഘടനയുടെ മറ്റ് പദ്ധതികളിലോ ഐക്യരാഷ്ട സംഘടനയുടെ മറ്റ് ഏജൻസികളിലോ തൊഴിൽ നൽകണമെന്ന ആവശ്യം ശക്തമാണ്.
NPSN ചെയ്തു വന്ന പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാരിന്റെ കീഴിൽ രാജ്യത്തെ എല്ലാ ജില്ലകളിലും യൂണിറ്റുകളുള്ള നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ഏറ്റെടുക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
NPSN പ്രവർത്തനമവസാനിപ്പിക്കുന്നത് രാജ്യത്തെ പ്രാഥമിക ആരോഗ്യ മേഖലയെ തകിടം മറിക്കുമെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ഇവർ വ്യക്തമാക്കുന്നു. കോവിസ് 19ന്റെ വ്യാപനത്തോടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും സ്വന്തം നിലയ്ക്ക് രോഗ നിരീക്ഷണ സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തിരുന്നു. ആരോഗ്യ സേവന രംഗത്ത് നിലവിലുള്ള സംവിധാനങ്ങളെയും ജീവനക്കാരെയും പ്രയോജനപ്പെടുത്തി ഇത്തരത്തിൽ രൂപപ്പെടുത്തിയെടുത്ത സംവിധാനം ഏതു സാഹചര്യത്തെയും നേരിടാർ പര്യാപ്തമാണെന്നും ഇവർ പറയുന്നു.
ലോകാരോഗ്യസംഘടനയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് പണം നൽകുന്നത് കേന്ദ്രസർക്കാരാണ്. സാങ്കേതികസഹായം മാത്രമാണ് WHO നൽകുന്നത്.

എന്നാൽ താരതമ്യേന ദുർബലമായ ആരോഗ്യ സംവിധാനങ്ങളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ NPSN ന്റെ പ്രവർത്തനം പൊടുന്നനെ അവസാനിപ്പിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നുറപ്പ്. ദീർഘകാലങ്ങളിലായി NPSN സമാർജിച്ച തൊഴിൽ പരിചയവും വൈദഗ്‌ദ്ധ്യവും പോളിയോ ഉൾപ്പെടെയുള്ള രോഗങ്ങളെക്കുറിച്ചുള്ള ശരിയായ വിവര ശേഖര ണത്തിനും പ്രതിരോധത്തിനും അനിവാര്യവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *