

തിരുവനന്തപുരം : ആയുർവേദ മരുന്നുകളുടെ പരസ്യം പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് സംസ്ഥാന ലൈസൻസിങ് അതോറിറ്റിയുടെ അനുമതി വേണമെന്ന നിയമം ലംഘിച്ചതിന് പങ്കജ കസ്തൂരിക്കെതിരെ നടപടി. വിവരാവകാശപ്രവർത്തകനും പതഞ്ജലി അടക്കമുള്ള ആയുർവേദ കമ്പനികളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ തുടർച്ചയായി നിയമപോരാട്ടം നടത്തുകയും ചെയ്യുന്ന ഡോ. കെ.വി. ബാബു നൽകിയ പരാതിയിലാണ് കേരള ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ (ആയുർവേദം) അന്വേഷണം നടത്തി പങ്കജ കസ്തൂരി ഹെർബൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ശക്തമായ മുന്നറിയിപ്പ് നൽകിയത്.
ഇനി ഇത്തരം നിയമലംഘനമുണ്ടായാൽ, മരുന്നിന്റെ നിർമാണാനുമതി റദ്ദാക്കുന്നതടക്കമുള്ള കർശന നടപടിയെടുക്കുമെന്ന് താക്കീത് നൽകിയതായി ഡ്രഗ്‌സ് കൺട്രോളർ ഉത്തരവിൽ പറയുന്നു. ആയുർവേദ മരുന്നുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനുള്ള റൂൾ 170 പ്രകാരം, രാജ്യത്ത് ആദ്യമായാണ് ഒരു ആയുർവേദ മരുന്നുകമ്പനിക്കെതിരെ പരാതി നൽകുന്നതും നടപടിയുണ്ടാകുന്നതും.
മലയാള മനോരമ പത്രത്തിൽ കഴിഞ്ഞ ജനുവരിയിലാണ് പങ്കജ കസ്തൂരിയുടെ ഓർത്തോ ഹെർബ് എന്ന മരുന്നിന്റെ പരസ്യം വന്നത്. പത്തനംതിട്ട കോന്നി പഞ്ചായത്ത് അംഗമായിരുന്ന 71 വയസ്സുള്ള ഏലിയാമ്മ വർഗീസിന്റെ ചിത്രവും അവരുടെ അനുഭവമെന്ന മട്ടിലുള്ള ടെക്‌സ്റ്റുമായാണ് പരസ്യം വന്നത്. പരസ്യത്തിന് സ്‌റ്റേറ്റ് ഡ്രഗ്‌സ് (ആയുർവേദം) അതോറിറ്റിയുടെ അനുമതിയുണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ഡ്രഗ്‌സ് കൺട്രോളറുടെ ഉത്തരവിൽ പറയുന്നു. ഈ പരസ്യം പിൻവലിക്കുന്നതായും മുൻകൂർ അനുമതി നേടിയ ശേഷമേ ഇനി പരസ്യങ്ങൾ നൽകൂ എന്നും പങ്കജ കസ്തൂരി ഡ്രഗ്‌സ് കൺട്രോളർക്ക് നൽകിയ വിശദീകരണത്തിൽ ഉറപ്പുനൽകി.
റൂൾ 170-യെ ചോദ്യം ചെയ്ത് കഴിഞ്ഞ 14ന് 10 മരുന്നുകമ്പനികൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അവർക്ക് സ്റ്റേ കിട്ടിയിട്ടില്ല.
മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച പങ്കജ കസ്തൂരിയുടെ ഈ മരുന്നുപരസ്യത്തിനെതിരെയാണ് കേരള ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ (ആയുർവേദം) നടപടിയെടുത്തത്.
ആയുർവേദ, സിദ്ധ, യുനാനി മരുന്നുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനാണ്, 1945-ലെ Drugs and Cosmetics Rules-ൽ റൂൾ 170 എന്ന വ്യവസ്ഥ കൂട്ടിച്ചേർത്തത്. ഇതനുസരിച്ച് സംസ്ഥാന ലൈസൻസിങ് അതോറിറ്റിയുടെ അംഗീകാരമില്ലാതെയും പ്രത്യേകമായ തിരിച്ചറിൽ നമ്പറില്ലാതെയും മരുന്നുകളുടെ പരസ്യങ്ങൾ പാടില്ല.