വീടിനുള്ളിൽ ശുദ്ധവായു ഉണ്ടാകേണ്ടത് ഹൃദയസംബന്ധമായ അസുഖമുള്ളവർക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണ്? മുറികൾക്കുള്ളിലെ വായു ശുദ്ധമായാൽ ഹൃദ്രോഗ മുള്ളവർക്ക് കൂടുതൽ ആശ്വാസം ലഭിക്കുമോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് ആരോഗ്യ മേഖലയിൽ കേരളത്തിലെ ഒരു സുപ്രധാന ഗവേഷണ സ്ഥാപനം.
ഹൃദ്രോഗതീവ്രത കുറയ്ക്കാൻ ശുദ്ധമായ വായു അനിവാര്യമാണ് എന്നത് ശാസ്ത്രീയമായി തെളിയിക്കാൻ പഠനനമാരംഭിച്ചിരിക്കുന്നത് തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി (SCTIMST)യാണ്.
വായു മലിനീകരണം ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്നത് പഠനങ്ങളിലൂടെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഹൃദയസ്തംഭനത്തിനും ഹൃദയ സംബന്ധമായ മറ്റ് അസുഖങ്ങൾക്കും വായു മലിനീകരണം കാരണമാകുന്നുവെന്നതും വസ്തുതയാണ് .
രാജ്യത്തിനുള്ളിലെയും അമേരിക്കയിലെയും ചില പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പഠനം നടത്തുന്നത്.
പരിസ്ഥിതി, തൊഴിൽപരമായ ആരോഗ്യം എന്നിവ സംബന്ധിച്ച ഇന്തോ-യുഎസ് സഹകരണ കരാറിന്റെ ഭാഗമായാണ് പഠനം.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഹൃദയ രോഗബാധിതരായ10 പേരുടെ വീടുകളിൽ പഠനത്തിന്റെ ഭാഗമായി എയർ പ്യൂരിഫെയറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ 200 രോഗികളുടെ വീടുകളിലായി മൊത്തം 200 എയർപ്യൂരിഫൈയറുകൾ കൂടി സ്ഥാപിച്ച് പഠനം വിപുലമാക്കും.
വായുമലിനീകരണം, വർധിച്ചു വരുന്ന വാഹന ഗതാഗതത്തിന്റെ കൂടി ഭാഗമായി നഗര ജീവിതങ്ങളെ ബാധിക്കുന്ന പ്രശ്നമായാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. എന്നാൽ കെട്ടിടങ്ങൾക്കുള്ളിലെ, പ്രത്യേകിച്ചും ഒരു വ്യക്തി കൂടുതൽ ഇടപഴകുന്ന വാസസ്ഥലങ്ങളിലെ,വായുമലിനീകരണവും ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്.
പാരിസ്ഥിതിക സമ്മർദ്ദങ്ങൾക്ക് ഇരയാകുന്ന ഹൃദ്രോഗികൾക്ക്, ശുദ്ധവായു ശ്വസിക്കുന്നതിലൂടെ രോഗസങ്കീർണതകൾ, ആശുപത്രിവാസം, മരണം എന്നിവ ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം ഈ സാഹചര്യത്തിലാണ് പ്രസക്തമാവുന്നത്.
ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഹരികൃഷ്ണന്റെ നേതൃത്വത്തിൽ നടക്കുന്ന പഠന-ഗവേഷണ പരിപാടിയിൽ, ഡോ. ജീമോൻ, ഡോ. സഞ്ജയ്, ഡോ. ജ്യോതി വിജയ് എന്നിവർ അംഗങ്ങളാണ്.